ആധുനിക ലോകത്ത് തലമുറകളായി നമ്മളും ഇനിയങ്ങോട്ട് നമ്മുടെ വരും തലമുറകളും പഠിക്കുന്ന പുസ്തകത്താളുകളിൽ വിശിഷ്യാ ശാസ്ത്രത്തിലും ഗണിതത്തിലും തത്വചിന്തയിലും സിദ്ധാന്തങ്ങൾ കൊണ്ട് ഖ്യാതി അർപ്പിക്കപ്പെട്ട യൂറോപ്പ്യൻ തലതൊട്ടപ്പൻമാരുടെ സിദ്ധാന്തങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും യഥാർഥ അവകാശികളെ ലോകത്ത് നിന്ന് കുഴിച്ചമൂടപ്പെട്ടിരിക്കുന്നു. ഇസ്ലാമിക പണ്ഡിതർ മെയ്യും മനസ്സും സകലതും ത്യജിച്ച് നിർമിച്ചതിന്റെ അവകാശം അന്യർ അടിച്ചു മാറ്റുകയും കയ്യേറുകയും ചെയ്തിരിക്കുന്നു.
ഒരു കാലത്ത് മാനവ പുരോഗതിയുടെയും വികാസത്തിന്റെയും മാതൃകയായിരുന്നു ഇസ്‌ലാം; ഇന്നത്തെ ചരിത്രകഥനം ആ യാഥാര്‍ത്ഥ്യത്തില്‍ നിന്നകലെയാണ്.
ഇസ്‌ലാമിക നാഗരികതയുടെ നേട്ടങ്ങള്‍ക്ക് മതിയായ അംഗീകാരം ലഭിക്കാതിരിക്കാന്‍ പല കാരണങ്ങളുമുണ്ട്. ഒന്ന് കൊളോണിയല്‍ കാലഘട്ടത്തില്‍ മുസ്‌ലിം ലോകത്ത് കണ്ട തകര്‍ച്ചയാണ്. രണ്ടാമത്തെ ഹേതു ഈ മേഖലയില്‍ നടക്കുന്ന പര്യാപ്തമായ ഗവേഷണക്കുറവാണ് . ചരിത്രവും അറിവും യൂറോ കേന്ദ്രീകൃതമായതാണ് മൂന്നാമത്തെ പ്രശ്‌നം. ഇന്ന് ഈ വിഷയത്തില്‍ നടക്കുന്ന ഗവേഷണ പഠനം രണ്ട് വിഭാഗമായി തിരിക്കാം. ഒരു വിഭാഗം മധ്യകാല സംസ്‌ക്കാരത്തിനും പാശ്ചാത്യ നാഗരികതയുടെ നവോത്ഥാനത്തിനും അതു നല്‍കിയ ദൂരവ്യാപകമായ സംഭാവനകള്‍ നിഷേധിക്കുമ്പോൾ മറു വിഭാഗം മധ്യകാലത്ത് യൂറോപ്യൻ നവോത്ഥാനവും അതിന്റെ വളർച്ചയെയും അംഗീകരിച്ചു വിശ്വസിക്കുന്നവർ. വേൾഡ് ട്രേഡ് സെന്ററിൽ നടന്ന അക്രമണം ലോകത്തെ പ്രഖ്യാപിത ലോകശക്തികൾ വൻതോതിൽ ഇസ്ലാമിനെ മലീമസമാക്കുകയും വികലമാക്കുകയും വളച്ചൊടിക്കുകയും മോശമായ ചാപ്പകൾ അണിയിച്ച് പല മുദ്രകളാൽ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയുമാണ് അവർ ചെയ്തത്.
ചരിത്രത്തില്‍ ഇസ്‌ലാം കാണിച്ച തുറവിയും സക്രിയതയും അവര്‍ വൻതോതില്‍ ചെറുതാക്കുന്നു. ഇസ്‌ലാമിന്റെ ചരിത്രം വെറും മതഭ്രാന്തും, അക്രമവും, മതയുദ്ധവും മാത്രമെയുള്ളൂ എന്നാണവർ പ്രചരിപ്പിക്കുന്നത്.
യൂറോപ്പിനെ കേന്ദ്രീകൃതമായി ഇന്ന് രചിച്ചുകൊണ്ടിരിക്കുന്ന ചരിത്ര രചനാരീതി സത്യത്തെ മൂടിവെക്കുന്നതും ലോകത്തെ പാടെ വഞ്ചിക്കുന്നതുമാണ്. നിക്ഷിപ്ത താല്പര്യക്കാർക്കനുസരിച്ച് ലോകത്തെ പടിഞ്ഞാറെന്നും, കിഴക്കെന്നും മധ്യപൂർവദേശമെന്നും വിദൂരപൂർവ്വദേശമെന്നും മനഃപൂർവ്വം വിഭജനം നടത്തി. ഇസ്ലാമിക നാഗരികതയുടെ മറപിടിച്ചുകൊണ്ട് നവോത്ഥാനത്തിലേക്ക് നടന്നുനീങ്ങിയവർ അതിനെ തരംതാഴ്ത്തിയും അപകീർത്തിപ്പെടുത്തിയും ചുരുട്ടികെട്ടിയിട്ടുമാണ് യൂറോപ്യൻ നാഗരികതയെ തഴച്ചു വളർത്തിയത്. ഇസ്ലാമിനെ കരിവാരിത്തേക്കുകയും മതമൗലികവാദികൾ സാമ്രാജ്യത്വ വിരോധികൾ മതഭ്രാന്തന്മാർ തുടങ്ങി ആക്ഷേപാലങ്കാരങ്ങളുടെ ഘോഷയാത്രക്കാണ് അവർ തിരികൊളുത്തിയത്.
അബ്ബാസി കാലഘട്ടത്തിൽ ഭരണകൂടത്തെ ഭയന്ന് നാടുവിട്ട അബ്ദുറഹ്മാനുബ്നു ദാക്കാണ് ആധുനികലോകത്തിന്റെ നിർമിതിയിലേക്ക് വഴി തെളിയിച്ചത്.
എ.ഡി 5-ആം നൂറ്റാണ്ട് മുതൽ 15-ആം നൂറ്റാണ്ട് വരെ നിറഞ്ഞുനിന്ന മഹാനാഗരികത ലോക ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.
നാവികരായിരുന്ന അറബികള്‍ പുറം കടലില്‍ സഞ്ചരിക്കാന്‍ വേണ്ട സാങ്കേതികോപകരണങ്ങള്‍ വികസിപ്പിച്ചിരുന്നു. കുരിശു യുദ്ധകാലത്ത് നാവികയുദ്ധത്തില്‍ യൂറോപ്പില്‍ നിന്നുള്ള ക്രൈസ്തവ മാടമ്പികള്‍ തോല്‍ക്കാന്‍ സുപ്രധാന കാരണമതായിരുന്നു. ദിക്കും സമയവും കാണിക്കുന്ന യവനരുടെ ആസ്‌ട്രോലേബ് വികസിപ്പിച്ചത് അവരാണ്. വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചത് ചൈനയിലാണെങ്കിലും മുസ്‌ലിം നാവികരാണ് അതിന്റെ ഉപയോഗം വ്യാപകമാക്കിയത്. മൂന്നാം ഖലീഫ ഉസ്മാന്റെ കാലത്തു തന്നെ മധ്യധരണ്യാഴി മുസ്‌ലിം തടാകമായി മാറാന്‍ തുടങ്ങിയിരുന്നു. ഇന്ന് നാവികന്മാര്‍ ഉപയോഗിക്കുന്ന പല പദങ്ങളുടെയും മൂല സ്രോതസ്സ് അറബിയാണ്.
വൈദ്യശാസ്ത്രത്തിന്റെ പിതാവായി ആധുനികലോകം അംഗീകരിക്കുന്നത് ഹിപ്പൊക്രാറ്റസിനെയാണ്.
![]() |
| Hippocrates |
ആ പട്ടം ചാർത്തപ്പെട്ട അതേ ഹിപ്പൊക്രാറ്റസ് വൈദ്യശാസ്ത്രം പഠിക്കുന്നതിനായി 20 വർഷത്തോളം ഈജിപ്തിൽ പോയ ചരിത്രം ഇരുട്ടിലാണ്.
ഈജിപ്തിൽ നിന്നും കണ്ടെടുത്ത മെഡിക്കൽ എഡ്വിൻ പേപ്പറസാണ് പ്രാമാണികമായ
ഏറ്റവും വലിയ വൈദ്യശാസ്ത്ര രേഖ. ഇബ്‌നു സീന, അൽ ജസാരി, അൽ റാസി, അല്‍ ഫാറാബി, അവറോസ് തുടങ്ങിയ ശാസ്ത്രജ്ഞർ യുക്തികൊണ്ടും ബുദ്ധികൊണ്ടും പ്രായോഗിക നിരീക്ഷണം കൊണ്ടും വൈദ്യശാസ്ത്രത്തെ വിപുലമാക്കി.
![]() |
| Ibn Sina |
![]() |
| Imam Razi |
![]() |
| Ismail al-Jazari |
പറയപ്പെടുന്ന ചരിത്രം പ്രകാരം യൂറോപ്പ്യൻ നവോത്ഥാനം ഇറ്റലിയിലാണ് രൂപം പ്രാപിച്ചത് എന്നാൽ യഥാർത്ഥത്തിൽ ഈജിപ്തിൽ നിന്നാണ് ആവിർഭവിക്കുന്നത് . അഞ്ചാം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെ യൂറോപ്പ് അന്ധതയിലാണെന്നും ഗ്രീക്ക് -റോമൻ സാമ്രാജ്യത്തിൽ നിന്നാണ് യൂറോപ്യൻ നവോത്ഥാനത്തിന് ഊർജ്ജം ലഭിച്ചതെന്നും പാടി പുകഴ്ത്തുമ്പോൾ രസകരമായി തോന്നുന്നത് അഞ്ചാം നൂറ്റാണ്ടിനു മുമ്പ് അസ്തമിച്ച ഗ്രീക്ക് റോമൻ സാമ്രാജ്യത്തിൽ നിന്ന് മാസ്മരികമായി ലഭിച്ചു എന്ന് പറയപ്പെടുന്ന നവോത്ഥാനത്തിലെ പ്രചോദനം കേൾവിക്കാരന്റെ ക്ഷമ പരീക്ഷിക്കുന്നതാണ്.
എ.ഡി 732 ലെ സാമൂഹിക നരവംശ ശാസ്ത്രജ്ഞനായ ബ്രീ ഫേർട്ട് പറയുന്നത് "ശാസ്ത്രം മുസ്ലിങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നതാണ്".
മറ്റൊരു വിഖ്യാത ശാസ്ത്രജ്ഞനായ എച്ച്.എ ഡേവിഡ് പറയുന്നത് കാണുക: ”യൂറോപ്പിനെ സംബന്ധിച്ച് പ്രായോഗിക തലത്തില്‍ വൈദ്യചികിത്സ എന്നത് സഭ നിരോധിച്ച ഒരു കാലഘട്ടമായിരുന്നു. രോഗശമനത്തിന് സാങ്കല്‍പികപ്രേതങ്ങളെ ഒഴിപ്പിക്കല്‍ ഒരു മതചടങ്ങായി കൊണ്ടുനടന്നിരുന്ന കാലം. മുറിവൈദ്യന്മാരും കപടചികിത്സകരും പിടിമുറുക്കിയ അക്കാലത്ത് മുസ്‌ലിംകള്‍ യഥാര്‍ഥ വൈദ്യശാസ്ത്രത്തിന്റെ ഉടമകളായിരുന്നു. സി.ഇ 980-ല്‍ ജനിച്ച ഇബ്‌നുസീന ഇസ്‌ലാമിക സുവര്‍ണ കാലഘട്ടത്തിലെ ബഹുമുഖ പ്രതിഭയായിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അല്‍ഖാനൂന്‍ ഫിത്ത്വിബ്ബ്, അശ്ശിഫാ എന്നീ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ പതിനേഴാം നൂറ്റാണ്ട് വരെ പാശ്ചാത്യ സര്‍വകലാശാലകളിലെ അംഗീകൃത പാഠപുസ്തകങ്ങളായിരുന്നു.രക്ഷപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത രോഗിയോട് ‘നിങ്ങള്‍ക്ക് ശമനമുണ്ടാകും’ എന്നു പറഞ്ഞ് വിശ്വസിപ്പിക്കേണ്ടതുണ്ടെന്ന് പണ്ഡിതനായ ഇമാം റാസി പറയുന്നു. മനസ്സിന്റെ അവസ്ഥ ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിച്ചിരുന്ന ഒരു മനഃശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം.
പത്താം നൂറ്റാണ്ടായപ്പോഴേക്കും സ്‌പെയിനിലെ ടോളിഡോയിലും , സിസിലിയിലും അരങ്ങേറിയ പരിഭാഷാ പ്രക്രിയ വഴി മൊഴിമാറ്റം ചെയ്യപ്പെട്ട ഓരോ ഗ്രന്ഥവും യൂറോപ്പിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. പേര്‍ഷ്യനിലും അറബിയിലും എഴുതപ്പെട്ട മിക്കവാറും എല്ലാ ഗ്രന്ഥങ്ങളും ലാറ്റിനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. തുടര്‍ന്നുള്ള 500 വര്‍ഷക്കാലം യൂറോപ്പിനെ സംബന്ധിച്ച് വരാനിരിക്കുന്ന നവോത്ഥാനത്തിന്റെ ‘നിലമൊരുക്കല്‍’ കാലഘട്ടമായിരുന്നു.
വിജ്ഞാനദാഹികളായ പാശ്ചാത്യ വിദ്യാര്‍ഥികള്‍ സ്‌പെയിനിലെ സര്‍വകലാശാലകളിലേക്ക് ഒഴുകിയെത്തി. കൊര്‍ദോവ യൂനിവേഴ്‌സിറ്റി മോഡലില്‍ ഇറ്റലിയില്‍ ബൊലോഗ്‌നയും ഇംഗ്ലണ്ടില്‍ ഓക്‌സ്‌ഫോര്‍ഡും കേംബ്രിഡ്ജും സ്ഥാപിക്കപ്പെട്ടു. ഈ സര്‍വകലാശാലകള്‍ സ്വീകരിച്ചത് കൊര്‍ദോവയിലെ സിലബസായിരുന്നു. സ്‌പെയിനിലെ സര്‍വകലാശാലകള്‍ ഇവയുടെ മേല്‍ ശക്തമായ സ്വാധീനം ചെലുത്തി. എച്ച്.എ ഡേവിഡ് പറയുന്നു: ”കൊര്‍ദോവ സര്‍വകലാശാലകളില്‍ പഠിച്ച ഒട്ടുമിക്ക ക്രിസ്ത്യന്‍ വിദ്യാര്‍ഥികളും മുസ്‌ലിംകളുടെ സംസ്‌കാരവും വിജ്ഞാനീയങ്ങളും തങ്ങളുടെ നാടുകളിലേക്ക് കൊണ്ടുപോവുകയുണ്ടായി. സ്‌പെയിനിലെ സര്‍വകലാശാലകള്‍ പാരീസിലെയും ഓക്‌സ്‌ഫോര്‍ഡിലെയും വടക്കന്‍ ഇറ്റലിയിലെയും സര്‍വകലാശാലകളെ വളരെയേറെ സ്വാധീനിച്ചിരുന്നു.
ഇറ്റലിയിലേക്ക് എത്തുമ്പോൾ (1215-1250) കാലഘട്ടത്തിലെ ചക്രവർത്തിയായ ഫ്രെഡറിക് രണ്ടാമൻ സർവകലാശാല സ്ഥാപിക്കുകയും അവിടെ മുസ്ലിം പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുക വഴി ഒരു വലിയ വിജ്ഞാനസാഗരമാണ് ഉയർന്നുവന്നത്. ഈജിപ്തിലെ അൽ കാറിൻ മുഹമ്മദിനോട് (സലാഹുദ്ദീൻ അയ്യൂബിയുടെ മരുമകൻ) ഇദ്ദേഹം അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു. വിവർത്തനം ഇപ്രകാരം തുടർന്നപ്പോൾ മേധാവിത്വത്തിന്റെ കയ്യിൽ നിന്ന് യൂറോപ്പ് വ്യതിചലിച്ചു. കല സാഹിത്യം ശാസ്ത്രം തുടങ്ങിയ ഇസ്ലാമിക സാംസ്കാരിക ചിഹ്നങ്ങൾ വഴിയാണ് ഇസ്ലാം യൂറോപ്പിലേക്ക് കരയെടുത്തത്.
എ.ഡി 795ൽ പേപ്പർ ഫാക്ടറി ആരംഭിച്ചപ്പോഴും യൂറോപ്പുകാർ തോലുകളിലും മറ്റുമാണ് എഴുതിയിരുന്നത്.
1230ൽ റെയ്മണ്ട് എന്ന ബിഷപ്പിന്റെ നേതൃത്വത്തിൽ അറബി ഭാഷാ കൃതികൾ യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും വിവർത്തന സംഘടനകൾ ചിറകുയർത്തുകയും ചെയ്തു.
പൗരോഹിത്യത്തിന്റെ നീരാളിക്കുരിക്കൽ നിന്ന് യൂറോപ്യൻ സമൂഹത്തെ വിമോചനത്തിന്റെ വിജ്ഞാന ആഴിപരപ്പിലേക്ക് കൈപിടിച്ചുയർത്തിയതും ബന്ധനങ്ങളിൽ നിന്ന് അവരെ മോചിതരാക്കിയതും ഇബ്നു റുഷ്ദിന്റെ സ്മരണീയമായ ചിന്തകളാണ്. നവോത്ഥാനത്തിന്റെ ഏറ്റവും ശക്തമായ തെളിവ് എന്തെന്നാൽ ഗ്രീക്ക് ലാറ്റിൻ ഭാഷകളിലെ അറബി പദങ്ങൾ തന്നെയാണെന്ന് തറപ്പിച്ചു പറയാൻ സാധിക്കും. നക്ഷത്രവുമായി ബന്ധപ്പെട്ട 95 ശതമാനം നാമങ്ങളും മുസ്ലിം പണ്ഡിതന്മാരുടെ പേരിൽ ഉല്ലേഖനം ചെയ്യപ്പെട്ടതാണ്.
ആധുനിക കാലഘട്ടത്തിലെ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകളെ കവച്ചുവെക്കുന്ന രീതിയിൽ മധ്യകാലഘട്ടത്തിലെ ലബോറട്ടറികൾക്കും ഭീമാരിസ്ഥാനുകളും(ഹോസ്പിറ്റൽ) പൗരസ്ത്യ മേഖലകളിൽ ഉണ്ടായിരുന്നു എന്നത് അനിഷേധ്യമാണ് . സഹ്റാവിയുടെ അൽ തസ്രീഫ് എന്ന 30 വോളിയം അടങ്ങുന്ന വിശ്വഗ്രന്ഥത്തിൽ സർജറിയും, മെഡിസിനും ,ഒഫ്തൽമോളജിയും ഫാർമകോളജിയും, ഓർത്തോപെഡിക്സും, തുടങ്ങി അപാരമായ വിഷയങ്ങൾ അടങ്ങിയിരുന്നു. ആശങ്കയെന്തെന്നാൽ ആധുനികലോകത്ത് മനശാസ്ത്രത്തിലെ അപ്പോസ്തലന്മാരായ സിഗ്മണ്ട് ഫ്രോയിഡും, കാൾ യുങും ,നോർമാൻ കസസിന്റെയും പേരിൽ അറിയപ്പെടുന്ന മനശാസ്ത്ര കണ്ടെത്തലുകളും തത്വങ്ങളും ഇബ്നു സീനയുടെതാണെന്ന് നമ്മൾ അറിയുന്നില്ല. തുടക്കമില്ലാത്ത അനന്തമായ ഭൂതകാലമാണ് പ്രപഞ്ചത്തിനുള്ളതെന്ന ജീർണിച്ച ചിന്തയിൽ അഭിരമിച്ച ഗ്രീക്ക് തത്വചിന്തകരെ മോചിതരാക്കിയത് അൽഹിന്ദിയുടെ വിഭാവനകളായിരുന്നു. അൽഹമദാനി തന്റെ ഗ്രന്ഥമായ കിതാബുൽ ബുൽദാനിലൂടെ ഭൂമി ഉരുണ്ടതാണെന്ന് തെളിവ് സഹിതം സമർപ്പിച്ചു. അതിനേക്കാൾ കൗതുകമാണ് അൽബത്താനിയുടെ ഗോളശാസ്ത്ര ടേബിളിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ചിട്ടുള്ള എഫിമെ റൈഡ് അടിസ്ഥാനമാക്കിയാണ് കൊളംബസ് സമുദ്ര യാത്ര നടത്തിയത്.
ഇങ്ങനെ നീളുന്നു കുഴിച്ചുമൂടപ്പെട്ട യൂറോപ്യൻ നവോത്ഥാനത്തിലെ ഇസ്ലാമിക മഹത്വ സംഭാവനകൾ.
ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണിട്ടാണ് ഗ്രാവിറ്റി കണ്ടുപിടിച്ചതെന്നും ചന്ദ്രനിൽ നിന്ന് വീക്ഷിക്കുമ്പോൾ ഭൂമിയിലെ ചൈനാ വൻമതിൽ കാണാമെന്നും തുടങ്ങിയ ധാരാളം പൊള്ളത്തരങ്ങൾ വിഴുങ്ങേണ്ട ചുരുളിയിൽ നാം അകപ്പെട്ടിരിക്കുന്നു. സത്യത്തിന്റെ സത്യസന്ധത കണ്ടെത്തുകയും തിരിച്ചറിയുകയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ ഇത്തരം ശുദ്ധ വിടുവായത്തങ്ങളിൽ നിന്ന് ഓരോ വ്യക്തിയും മോചനം കൊള്ളുന്നു. വിവരങ്ങളുടെ ആഖ്യാന നിർദ്ധാരണ ശാസ്ത്രവും, വാർത്തകളുടെ ഉറവിടവും അതിന്റെ കൈകാര്യകർത്താക്കളെയും അറിയുക എന്നത് അസാധ്യം തന്നെയാണ്, പക്ഷേ ആ സാധ്യത കൈവരിക്കുമ്പോൾ മാത്രമാണ് അറിവുകൾ സമഗ്രവും വിശ്വാസയോഗ്യവും സമ്പൂർണ്ണവുമാവുക.



_(AD_865_-_925)_Wellcome_S0001954.jpg)
